"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Sunday, January 20, 2008

പീഡനക്കാരെ ഇതിലേ...ഇതിലേ...


സ്ത്രീപീഡനം !! സ്ത്രീപീഡനം !! കുറച്ചു നാള്‍ മുന്‍പ് വരെ മലയാളിയെ ഞെട്ടിച്ചിരുന്ന ഒരു വാക്കായിരുന്നു ഇത്. പ്രായപൂര്‍ത്തിയായ പെണ്മക്കളെ പറ്റി വേവലാതി പൂണ്ടിരുന്ന അച്ഛനമ്മമാരുടെ മനസ്സില്‍ തീ കൊരിയിട്ട വാക്ക്. എല്ലാ പത്രങ്ങളും ഒരുപോലെ ആഘോഷിച്ച വാക്ക്.എന്നാല്‍ ഇപ്പോള്‍ കാലം മാറിപ്പോയി. ഇപ്പോള്‍ ഈ വാക്ക് കേട്ട്‌ ഒരു മലയാളിയും ഞെട്ടുന്നില്ല. ജോലി കഴിഞ്ഞു മടങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരെ മാത്രം ലക്‍ഷ്യം വച്ച് പുറത്തിറങ്ങുന്ന സായാഹ്നപത്രം എന്ന ഓമനപ്പേരുള്ള "മഞ്ഞ"പ്പത്രങ്ങളിലെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഒന്നായി ഇതും മാറിയിരിക്കുന്നു. ഇത്തരം വാര്‍ത്തയോട് നിസംഗമായി പ്രതികരിക്കാന്‍ ശീലിച്ചു മലയാളി. സ്ത്രീപീഡനം എന്നുള്ളത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള ഒരു "പ്രതിഭാസം" ഒന്നുമല്ലെങ്കിലും ഈ കുറ്റകൃത്യത്തിന്റെ തോത് നമ്മുടെ നാട്ടില്‍ കൂടുതലാണെന്നു സമ്മതിക്കാതെ തരമില്ല. നമ്മുടെ നാട്ടില്‍ കാമവെറിയന്മാരുടെ എണ്ണം കുടി വരുന്നു എന്ന് പരിതപിക്കുമ്പോഴും ഒന്നു ചോദിച്ചോട്ടെ? ഈ അവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ നമ്മളും പങ്കാളികളല്ലേ? ആണെങ്കിലും നമ്മള്‍ സമ്മതിച്ചു കൊടുക്കില്ല. കാരണം നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്ക് ഒരു കൂട്ടികൊടുപ്പുകാരനു സമാനമായ മനഃശാസ്ത്രം ആണുള്ളതെന്ന് സമ്മതിച്ചു കൊടുത്താല്‍ എന്താകും നമ്മുടെ "പകല്‍ മാന്യത"യുടെ സ്ഥിതി.


കസവു വേഷ്ടി ധരിച്ചു നെറ്റിയില്‍ ചന്ദനക്കുറിയും മുടിയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കൊടി. രണ്ടു ദശാബ്ദം മുന്‍പ് വരെ മലയാളി മങ്കമാരെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങനെ ആയിരുന്നു. മലയാള സംസ്കൃതിയോടൊപ്പം തന്നെ പ്രശസ്തമായിരുന്നു ആ കുലീനതയും. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ സംസ്കാരവുമില്ല, കുലീനതയുമില്ല, മലയാളി മങ്കമാര്‍ക്ക് വസ്ത്രവും വേണ്ടാ എന്നതാണ് അവസ്ഥ. പരമാവധി തുണി കുറയ്ക്കുക എന്നതാണത്രേ ഇപ്പോഴത്തെ "ഫാഷന്‍".പഴയകാലം തിരിച്ചു വരും എന്ന് കവികള്‍ പാടുന്നത് വെറുതെയല്ല. നമ്മള്‍ പോവുകയാണ് ആ പഴയ ശിലായുഗത്തിലേക്ക്. "വിനാശകാലേ വിപരീത ബുദ്ധി" എന്ന് കരുതി സമാധാനിക്കാം നമുക്ക്.


ഇത്തരം "ഫാഷന്‍ " , പീഡനങ്ങള്‍ക്ക് ഒരു കാരണമാണെന്ന് സമ്മതിക്കാന്‍ മലയാളിക്ക്‌ ബുദ്ധിമുട്ടാണ് എങ്കിലും സത്യം അതാണ്. മറയ്ക്കേണ്ടത്‌ മറച്ചു തന്നെ പിടിക്കണം എന്ന പഴയ ചിന്തകള്‍ക്ക് ഇന്നത്തെ മനസ്സില്‍ സ്ഥാനമില്ല. എങ്കിലും കുട്ടി ഉടുപ്പിടുന്ന സഹോദരീ ഒന്നു പറഞ്ഞോട്ടെ..... ഇത്തരം വസ്ത്രം ധരിച്ചു ആദ്യം നിങ്ങള്‍ നിങ്ങളുടെ സഹോദരന്റെയും അച്ഛന്റെയും അമ്മയുടെയും മുന്‍പിലേക്ക്‌ ചെല്ലു. അവരുടെ മുന്‍പില്‍ നിങ്ങള്‍ക്ക് ലജ്ജിക്കാതെ നില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുമ്പോള്‍ ഈ ഇറുകിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ശ്വാസംമുട്ടൽ അനുഭവിക്കുന്നത്‌ കാണുന്നവരാണ്‌. ഒന്നു മനസിലാക്കുക. മലയാളിയുടെ മനസ് ഇപ്പോഴും പഴകിയതാണ്. ഉന്നത തലത്തില്‍ ചിന്തിക്കുന്നു എന്നുള്ളതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കാനുള്ള പുറംമോടി മാത്രമാണ്‌. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് താല്പര്യമില്ല എന്ന സര്‍വ്വേ ഫലം തന്നെ ഈ നാട്യങ്ങള്‍ക്ക് തെളിവാണ്.


എന്നാല്‍ തങ്ങള്‍ കാണുന്നതാണ് ലോകത്തിന്റെ യഥാര്‍ത്ഥ മുഖമെന്നു ധരിക്കുകയും അപക്വമായ മനസിലുള്ളത് നിഷ്കളങ്കമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന കൌമാര മനസ്സുകളെ നമുക്കു വെറുതെ വിടാം. എന്നാല്‍ ഇതിനൊക്കെ ഉത്തരവാദികളായ ചിലരുണ്ട്. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ അവരെ തോന്ന്യാസങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അച്ഛനമ്മമാരുടെ വേഷം കെട്ടിയ നികൃഷ്ട ജന്മങ്ങള്‍. പ്രശസ്തിയും പണവും കിട്ടുമെങ്കിൽ എന്ത് "വിട്ടു വീഴ്ച" ചെയ്യാനും മക്കളെ പ്രേരിപ്പിക്കുന്ന ഈ കൂട്ടരെ തിരണ്ടി വാലുകൊണ്ട് അടിച്ചാലും അത് അധികമാവില്ല. ഏതെങ്കിലും സിനിമ അല്ലെങ്കില്‍ സീരിയല്‍ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് കടന്നു ചെന്നാല്‍ നിങ്ങള്‍ക്കും കാണാന്‍ കഴിയും ഈ കൂട്ടരെ. ഫാഷന്‍ എന്ന പേരില്‍ കോലം കെട്ടിച്ച മകളുടെ കയ്യും പിടിച്ചു ചുണ്ടില്‍ ചായവും വാരിപൂശി എന്തിനും തയ്യാറായി സംവിധായകനെ കാണാന്‍ നില്പുണ്ടാകും അവര്‍. അവര്‍ക്ക് തിരിച്ചു കിട്ടേണ്ടത് പ്രശസ്തിയും പണവും മാത്രമാണ്‌. പുതിയ പടത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് സ്വന്തം മകളുടെ അർദ്ധനഗ്ന ഫോട്ടൊ അയച്ചു കൊടുത്ത അമ്മയെ കുറിച്ച് ഒരു പ്രമുഖ സം‍വിധായകന്റെ വെളിപ്പെടുത്തൽ നമുക്കിതിനോട് കൂട്ടിവായിക്കാം. സ്വന്തം മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ ഈ സമൂഹത്തിന്‍റെ മുന്‍പില്‍ മാനം വില്ക്കേണ്ടി വരുന്ന, വ്യഭിചാരികള്‍ എന്ന് വിളിച്ചു നമ്മള്‍ പരിഹസിക്കുന്നവര്‍ എത്രയോ ഭേദമാണ്‌ ഈ കൂട്ടരുടെ മുന്‍പില്‍. ഇത്തരം അമ്മമാര്‍ ഈ നാട്ടിലുള്ളിടത്തോളം പീഡനങ്ങള്‍ തുടര്‍ കഥകള്‍ ആയില്ലെങ്കിലെ അതിശയിക്കേണ്ട കാര്യമുള്ളൂ. സ്ത്രീപീഡനക്കാരെ.........." നിങ്ങള്‍ക്ക് സ്വസ്തി!!!