"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Monday, August 4, 2008

എന്ത് പറ്റി നമുക്ക്?


സ്ത്രീയുടെ സംരക്ഷണ ചുമതല ആര്‍ക്കാണ്? പ്രായപൂര്‍ത്തിയാകുന്നത് വരെ പിതാവിനാലും വിവാഹ ശേഷം ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പുത്രനാലും അവള്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണ് വയ്പ്. ഈ ‘മോഡേണ്‍‘ യുഗത്തിലെ സ്ത്രീജനം പലപ്പോഴും ഇതൊന്നും ആവശ്യപ്പെടുന്നില്ല എങ്കിലും.


മുകളില്‍ പരഞ്ഞ അവസാന രണ്ട് ഘട്ടങ്ങളില്‍ അവള്‍ സ്വയം പര്യാപ്തത നേടിയേക്കാം. പക്ഷെ ശൈശവാവസ്ഥയില്‍ മാതാപിതാക്കളാല്‍ പ്രത്യേകിച്ച് പിതാവിനാല്‍ അവള്‍ സംരക്ഷിക്കപ്പെട്ടേ മതിയാകൂ. അത് അവളുടെ ജന്‍മാവകാശമാണ്. എന്നാല്‍ സ്വന്തം കുടുംബാന്തരീക്ഷത്തില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എന്നു വന്നാല്‍ എന്താണ് സ്ഥിതി?


അത്തരം ഒരു ക്രൂരമായ ചെയ്തിയുടെ വാര്‍ത്തയാണ് കഴിഞ്ഞ വാരം നമ്മെ ഉണര്‍ത്തിയത്. മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നതിനു വേണ്ടി സ്വന്തം ഭാര്യയെയും നാലു കുഞ്ഞുങ്ങളെയും വകവരുത്തുക. കൊല്ലുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനെ ലൈംഗിക പീഡനത്തിന് വിധേയമാക്കുക. ഏതെങ്കിലും പിതാവിന് ചെയ്യാന്‍ കഴിയുമോ അത്? ഇല്ല എന്നായിരുന്നു നമ്മുടെ ഉത്തരം. അങ്ങനെ ആകരുതേ എന്നായിരുന്നു നമ്മുടെ പ്രാര്‍ത്ഥനയും. പലപ്പോഴും ആടിനെ പട്ടിയാക്കുന്ന നമ്മുടെ പോലീസിലുള്ള ‘വിശ്വാസവും’ ഒരു പിതാവിന് ഇത്ര നികൃഷ്ടനാകാന്‍ കഴിയില്ല എന്ന അടിയുറച്ച ധാരണയും നമ്മെ, പ്രതി ഇതായിരിക്കില്ല എന്ന ചിന്തക്ക് പ്രേരിപ്പിച്ചിരിക്കണം.


രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതി റജി പിടിക്കപ്പെട്ടു. താനാണ് കൃത്യം ചെയ്തത് എന്ന കുറ്റസമ്മതവും , പിതാവ് എന്ന വാക്കിന്റെ മഹത്വം തന്നെ നഷ്ടപ്പെടുത്തിയ ആ നീചന്റെ കുറ്റബോധം തൊട്ടു തീണ്ടാത്ത മുഖഭാവവും ഞെട്ടലാണ് ഉളവാക്കിയത്. പക്ഷെ അതിലും ഭീതിജനകമായി അനുഭവപ്പെട്ടത് ഈ സംഭവത്തോടുള്ള മലയാളി മനസ്സുകളുടെ നിര്‍വ്വികാരതയായിരുന്നു.


എന്താണ് നമുക്ക് സംഭവിച്ചത്? എവിടെയാണ് നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും വഴിപിഴച്ചത്? ഇത്തരം അധ:പ്പതിച്ച പ്രവൃത്തികളോട് പോലും നിര്‍വ്വികാരമായി പ്രതികരിക്കത്തക്ക രീതിയില്‍ മാരകമായ വിഷാദരോഗത്തിന് അടിമകളായിപ്പോയോ നമ്മള്‍ മലയാളികള്‍? കഷ്ടിച്ച് 12 വയസ്സുപോലുമാകാത്ത സ്വന്തം കുഞ്ഞിനെ ലൈംഗിക തൃപ്തിക്കുപയോഗിച്ച കാടത്തത്തെ കുറിച്ച് ഒരു സദാചാര വാദികളുടെയും മുറവിളി കണ്ടില്ല. സ്ഫോടന വാര്‍ത്തകള്‍ക്ക് ചൂടു പിടിച്ചപ്പോള്‍ മുന്‍ നിര പത്രങ്ങള്‍ , സജീവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഈ വിഷയത്തെ ഉള്‍പ്പേജിലെ ഒറ്റ കോളത്തില്‍ ഒതുക്കി. നടന്നതോ നടക്കാത്തതോ ആയ സ്ത്രീ പീഡന കേസുകളില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടാറുള്ള വനിതാ കമ്മീഷന് ഈ സംഭവത്തില്‍ ശബ്ദശേഷി നഷ്ടപ്പെട്ടത് പോലെ...


ഈ കേസിലെ പ്രതി റജി ഒരു പ്രതീകമാണ്. പരിഷ്കാരികളും വിദ്യാസമ്പന്നരുമെന്ന് മേനി നടിക്കുന്ന മലയാളികളുടെ അധപ്പതിച്ച മനോവികാരങ്ങളുടെ പ്രതീകം. മാതാവിനെയോ സഹോദരിയേയൊ മകളെയോ മലയാളിക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ എത്തിയോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ബന്ധങ്ങളുടെ വിലയും പവിത്രതയുമെല്ലാം നമ്മില്‍ നിന്ന് നഷ്ടപ്പെടുകയാണ്. വിദ്യാഭ്യാസമാണ്, സാംസ്കാരികവും മാനസികവുമായ ഔന്നത്യത്തിന്റെ അവസാന വാക്കെന്ന് വിശ്വസിക്കുന്ന നമ്മള്‍ മലയാളികളുടെ മുന്‍പില്‍ ചോദ്യചിഹ്നമാകുകയാണ് വിദ്യാസമ്പന്നനായ റജി എന്ന നരാധമന്‍.


നമുക്ക് ലജ്ജിക്കാം. കാരണം സാംസ്കാരിക പൈതൃകങ്ങളുടെ അവസാന ശില വരെ തച്ചുടച്ച നമുക്കിനി അതിനു മാത്രമെ കഴിയൂ.അതിനു മാത്രം.


വാല്‍ക്കഷണം: സ്വന്തം പിതാവിനോടും സഹോദരനോടുമൊപ്പമുള്ള ജീവിതം പോലും സുരക്ഷിതമല്ലാത്ത പെണ്‍കുട്ടി. സ്ത്രീയെ അളവറ്റ് ആദരിച്ചിരുന്ന നമ്മുടെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്?