"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, February 4, 2009

കലിപ്പുകള്‍ തീരാതെ മലയാളി


അസൂയ, കുശുമ്പ്, കഷണ്ടി എന്നിവയ്ക്ക് മരുന്നില്ല എന്നായിരുന്നു നമ്മള്‍ കേട്ടുവന്ന പഴമൊഴി. എന്നാല്‍ കഷണ്ടിക്ക് മറുമരുന്നുമായി ‘ഗൾഫ് ഗേറ്റു’കാരും തൈല കമ്പനിക്കാരും രംഗത്തിറങ്ങിയതോടെ ആ ശ്രേണിയില്‍നിന്ന് കഷണ്ടിയെ നമുക്ക് മാറ്റി നിര്‍ത്തേണ്ടിവന്നു. എന്നാല്‍ അസ്സൂയയ്ക്കും കുശുമ്പിനും നമ്മുടെ മനസ്സുകളില്‍ പ്രത്യേകിച്ച് മലയാളി മനസ്സുകളില്‍ ഉണ്ടായിരുന്ന പ്രതാപത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരുത്തനും നമുക്ക് മുകളില്‍ വളരാന്‍ നമ്മള്‍ സമ്മതിക്കില്ല. അഥവാ ഒരുത്തന്‍ സ്വപ്രയത്നം കൊണ്ട് വളര്‍ന്ന് വന്നാല്‍ അവനെ എങ്ങനെയൊക്കെ നാറ്റിക്കാം എന്നും നമുക്ക് നല്ലതുപോലെ അറിയാം.


പരദൂഷണം ഒരു കലയാണോ? ആണെന്ന് വേണം കരുതാന്‍. കാരണം കലാരൂപങ്ങള്‍ നല്‍കുന്ന എല്ലാ സന്തോഷവും ആശ്വാസവും’ പരദൂഷണവും നമുക്ക് പ്രദാനം ചെയ്യുന്നുണ്ടല്ലോ. പരദൂഷണം എന്നത് സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു സ്വഭാവ വിശേഷമാണെന്നാണ് പുരുഷന്‍മാരുടെ വാദം. അത് വെറും വാദം മാത്രമാണ് എന്നുള്ളതാണ് സത്യം. പരദൂഷണത്തില്‍ പുരുഷന്‍മാരും സ്ത്രീകളേക്കാള്‍ ഒട്ടും പിന്നിലല്ല. പിന്നെ ഒരു വ്യത്യാസം ഉള്ളത് എന്താണെന്ന് വച്ചാല്‍ സ്ത്രീകളുടെ പരദൂഷണം ചിലപ്പോള്‍ നിരുപദ്രവകാരികളായേക്കാം പക്ഷെ ഞങ്ങള്‍ പുരുഷന്‍മാര്‍ ഒരുത്തനെ താറടിക്കാന്‍ ഇറങ്ങി തിരിച്ചാല്‍ അതും അതിനപ്പുറവും നടത്തിയിട്ടേ മതിയാക്കൂ. ‘തെങ്ങില്‍ കയറിയാല്‍ കള്ള് ചെത്തിയിട്ടേ ഇറങ്ങൂ‘. അതാണ് ഞങ്ങള്‍ പുരുഷന്‍മാരുടെ ഒരു ലൈന്‍...


പരദൂഷണത്തിന് നല്ല വേരോട്ടമുള്ളത് ‘നന്മകളാല്‍ സമൃദ്ധമായ‘ നമ്മുടെ നാട്ടിന്‍പുറങ്ങളിലാണ്. ഇതും ഒരു ‘നന്മ‘ തന്നെ ആണല്ലോ. പട്ടണങ്ങളില്‍ പരദൂഷണം എന്ന സംഭവമേ ഇല്ലെന്നല്ല അതിന്റെ അര്‍ത്ഥം. താരത്മ്യേന കുറവ് അത്രമാത്രം. അതും വിറളി പിടിച്ച യാന്ത്രിക ജീവിതത്തിലെ സമയകുറവുമൂലവും. നാട്ടിന്‍പുറത്താകുമ്പോള്‍ എല്ലാവര്‍ക്കും തമ്മില്‍ തമ്മിലറിയാം. ആ അവസ്ഥയില്‍ ഒന്ന് കൊളുത്തിവിട്ടാല്‍ മതി സത്യമായാലും മിഥ്യയായാലും അത് കത്തിപ്പിടിച്ചോളും.


ഒരുത്തന്‍ ഗള്‍ഫില്‍ പോയി പത്ത് കാശ് സമ്പാദിച്ചാല്‍ ഉടന്‍ തുടങ്ങുകയായി അപവാദപ്രചരണങ്ങളുടെ തുടക്കം. കുഴല്‍പ്പണം, മോഷണം, പെണ്‍ വാണിഭം എന്തിനധികം ചിലപ്പോള്‍ തീവ്രവാദം പോലും അവന്റെ പുത്തന്‍പണത്തിനു പിന്നിലുള്ള സ്രോതസ്സായി ചാര്‍ത്തികൊടുക്കും നമ്മള്‍. ഇപ്പോഴത്തെ ഗൾഫുകാരൻ പണ്ട് തെണ്ടി തിരിഞ്ഞ് നാട്ടില്‍ നടന്ന കാലത്ത് ഒരു കാലിചായ പോലും വാങ്ങിക്കൊടുക്കാതെ മുഖം തിരിച്ചവരാണ് നമ്മള്‍ എന്ന കാര്യവും അപവാദം പ്രചരിപ്പിക്കുന്നതിനിടയില്‍ നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കും. ചുരുക്കത്തില്‍ നമ്മള്‍ ഗൾഫുകാരനെ ‘സ്നേഹിച്ച് സ്നേഹിച്ച്’ അയാളുടെ കുടുംബത്തിന് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലെത്തിക്കും.


നാട്ടിന്‍പുറങ്ങളിലെ അപവാദ പ്രചരണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു സംഭവം ഒരാളുടെ വായില്‍നിന്ന് കിട്ടിയാല്‍ നമ്മുടേതായ ചില കൂട്ടി ചേര്‍ക്കലുകള്‍ക്ക് ശേഷമാണ് ആ വിവരം നമ്മള്‍ അടുത്തയാളിന് കൈമാറുന്നത്. ഉദാഹരണത്തിന് പുത്തന്‍വീട്ടിലെ രാജു വഴിയരികില്‍ നിന്ന് പനിമൂലം ഒന്ന് ശര്‍ദ്ദിച്ചാല്‍, അത് കാണുന്ന രാജുവിനോട് വിരോധമുള്ള ഞാന്‍ ആ വിവരം മറ്റൊരാള്‍ക്ക് കൈമാറുന്നത് രാജു ദേ വഴിയില്‍ നിന്ന് വെള്ളമടിച്ച് വാളുവയ്ക്കുന്നു എന്ന ധ്വനിയിലായിരിക്കും. ഇത് കേള്‍ക്കുന്നവന്‍ മദ്യത്തിന്റെ കൂടെ കഞ്ചാവും കൂടെ ചേര്‍ത്ത് അടുത്തവനെ അറിയിക്കും. അതങ്ങനെ അങ്ങ് മുകളിലേക്ക് പോകും. ചുരുക്കം പറഞ്ഞാല്‍, ലഹരിയാണ് എന്ന് കരുതി ഒരു ക്ലബ് സോഡപോലും വാങ്ങികുടിക്കാത്ത രാജു രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെ ഏറ്റവും വലിയ ആഭാസനാകും. ഇനി നിങ്ങള്‍തന്നെ പറയൂ... ഇതൊരു കലയല്ലേ?


നമുക്ക് വിരോധമുള്ള ഒരുത്തനെയോ ഒരുത്തിയെയോ ഒരു പാഠം പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവിഹിതബന്ധത്തിന്റെ കഥ മെനയുക എന്നതാണ്. അത്തരം വാര്‍ത്തകള്‍ പറയാനും കേള്‍ക്കാനും നമുക്ക് ഇഷ്ടം കൂടുതലാണല്ലോ. അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ് എന്ന് തുടങ്ങി അവരെ കഴിഞ്ഞ ആഴ്ച ഹോട്ടലില്‍ നിന്ന് റെയ്ഡ് ചെയ്ത് പിടിച്ചു എന്ന് വരെ നമുക്ക് ധൈര്യമായി കഥകള്‍ മെനഞ്ഞ് വിടാം. അത് ശരിയാണോ തെറ്റാണോ എന്നൊന്നും ആരും അന്വേഷിക്കാന്‍ വരില്ല. നമ്മുടെ കഥയിലെ നായകനോ നായികയോ അപമാനഭാരത്താല്‍ തൂങ്ങിച്ചാവുകയോ നാട് വിടുകയോ ചെയ്താല്‍ നമുക്ക് അടുത്ത കഥയെയും കഥാപാത്രങ്ങളെയും അന്വേഷിക്കാം. നമ്മുടെ ഇത്തരം സ്വഭാവമല്ലേ നമ്മള്‍ മലയാളികളെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് തന്നെ...

മഹാരാഷ്ട്രയിലുള്ള ഒരാള്‍ക്ക് ഒരു കോടി രൂപ കിട്ടിയാല്‍ നമുക്ക് ഒരു പ്രശ്നവുമില്ല. പക്ഷെ കൂടെ നടക്കുന്ന കൂട്ടുകാരന് 100 രൂപ കളഞ്ഞ് കിട്ടിയാല്‍ അപ്പോള്‍ തുടങ്ങും നമുക്ക് ചൊറിച്ചില്‍. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചില നല്ല കാറുകള്‍ കണ്ടാല്‍ നമുക്ക് സഹിക്കില്ല. നാണയമൊ താക്കോലോ വച്ച് ആ കാറിന്റെ പെയിന്റില്‍ പോറലുകള്‍ വീഴ്ത്തിയാലേ നമുക്ക് പിന്നെ ഒരു സമാധാനമുള്ളു. ആരും കാണുന്നില്ലെങ്കില്‍ ടയറിന്റെ കാറ്റുതുറന്ന് വിട്ടാലും മതി ആശ്വാസം കിട്ടാന്‍.. പുതിയതായി പെയിന്റടിച്ചിട്ട വല്ലവന്റെയും മതിലില്‍ കാറി തുപ്പുക, വൃത്തികേടുകള്‍ എഴുതി വയ്ക്കുക, അയല്‍ക്കാരന്റെ പറമ്പിലേക്ക് സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുക, ആസ്ത്മയുള്ള അയല്‍ക്കാരന്റെ പറമ്പിനോട് ചേര്‍ന്ന് പുകയിടുക, വല്ലവന്റെയും വാഴത്തോപ്പില്‍ പശുവിനെ കൊണ്ട് കെട്ടുക തുടങ്ങിയവയെല്ലാം മലയാളി ‘സവിശേഷമായ’ ചൊറിച്ചില്‍ മാറ്റാന്‍ പിന്തുടര്‍ന്ന് വരുന്ന കലാപരിപാടികളാണ്.


ഇതൊരു മാനസ്സികരോഗമാണോ? അല്ല എന്നെ ഞാന്‍ പറയൂ. കാരണം മാറുന്ന മലയാളിയായ ഞാനും ദിനം പ്രതി ചെയ്യുന്ന കാര്യങ്ങളാണല്ലോ ഇതൊക്കെ. നമ്മള്‍ മലയാളികള്‍ക്ക് മുഖത്തോട് മുഖം നോക്കി ഈ ചോദ്യം ചോദിക്കാം.. നമ്മള്‍ മാനസ്സികരോഗികളാണോ? അന്യന്റെ ദുഖത്തില്‍ സന്തോഷിക്കുകയും അവന്റെ ഉയര്‍ച്ചയില്‍ എരിപൊരി കൊള്ളുകയും ചെയ്യുന്ന അസ്സൂയ നിറഞ്ഞ് രോഗഗ്രസ്തമായ മനസ്സിന്റെ ഉടമകള്‍?