"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Tuesday, June 16, 2009

ഇവനൊക്കെ ഇതെന്തിന്റെ കേടാണ്?


ഇവനൊക്കെ ഇതെന്തിന്റെ കേടാണ്? ഈ പ്രതികരണം എന്റേതല്ല. തിരുവനന്തപുരം നഗരത്തില്‍ സൂപ്പര്‍താര ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി സൂപ്പര്‍ താരത്തിന്റെ ആരാധക സമൂഹം ഗതാഗതം പോലും തടസ്സപ്പെടുത്തി നടത്തിയ ‘ഫിലിം പെട്ടി എഴുന്നള്ളിക്കല്‍‘ കണ്ട് കണ്ണു തള്ളിപ്പോയ ഒരു വൃദ്ധയുടെ പ്രതികരണം ആണിത്. അവരെ കുറ്റം പറയാന്‍ കഴിയുമോ?


സൂപ്പര്‍താരത്തിന്റെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ താരത്തിന്റെ ആരാധകരുടെ ആവേശം മനസ്സിലാക്കാം. എന്നാല്‍ ആ ആവേശം പരിഹാസ്യമായ രീതിയിലേക്ക് തരം താഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. കുറച്ച് നാള്‍ മുന്‍പു വരെ ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുത്ത് ആവേശത്തോടെ സിനിമ കാണുന്നതില്‍ ഒതുങ്ങിയിരുന്ന ആരാധന ഇപ്പോള്‍ ഒരുപാട് മുന്‍പോട്ട് പോയി. ഇപ്പോള്‍ ആരാധകരുടെ അല്ലെങ്കില്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരുടെ ആവേശം കേവലം ചിത്രം കാണുന്നതിലും തങ്ങളുടെ താരത്തെ പുകഴ്ത്തുന്നതിലും മാത്രം ഒതുങ്ങുന്നതല്ല. അവര്‍ക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കുവാനുണ്ട് ഇപ്പോള്‍.


റിലീസിങ്ങ് ദിവസത്തിനു മുന്‍പ് തന്നെ തീയറ്ററില്‍ താരത്തിന്റെ പല പോസിലുള്ള കൂറ്റന്‍ ഫ്ലക്സുകളും പോസ്റ്ററുകളും സ്ഥാപിക്കുക, മറ്റു താരങ്ങളുടെ പോസ്റ്ററുകള്‍ വലിച്ച് കീറുക, ഫിലിം പെട്ടി വന്നാലുടന്‍ (എല്ലാ ആചാര മര്യാദകളോടും കൂടി) സ്വീകരിക്കുക, അതില്‍ പൂജ ചെയ്യിക്കുക, പിന്നെ ഫിലിം പെട്ടി തലയിലേന്തി വാദ്യമേള ഘോഷത്തോടെ ഒരു നഗര പ്രദക്ഷിണം. തിരിച്ചെത്തി ഫിലിം പെട്ടി ഓപ്പറേറ്ററെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ‘അഭിഷേക’ സമയമാണ്. പാല്, കരിക്കിന്‍ വെള്ളം, പനിനീര് ഇതിലേതെങ്കിലുമുപയോഗിച്ച് സ്വന്തം താരത്തിന്റെ ഫ്ലക്സില്‍ അഭിഷേകം കൂടി നടത്തിയാലേ ഒരു ആരാധകന് സംതൃപ്തി കിട്ടൂ..


ഇത്രയുമായാല്‍ ബാക്കി പ്രകടനം തീയറ്ററിനകത്താണ്. സ്വന്തം താരത്തിനെ സ്ക്രീനില്‍ കണ്ടാല്‍ പിന്നെ ഒരാവേശമാണ്. ആരാധകരുടെ സന്തോഷപ്രകടനം കാരണം ചലച്ചിത്രത്തിന്റെ ശബ്ദം പോലും അപ്രാപ്യമായിരിക്കും നമുക്ക്. സ്ക്രീനിലേക്ക് പുഷ്പവര്‍ഷം നടത്തുകയാണ് മറ്റൊരു ഐറ്റം. ആദ്യത്തെ ആഴ്ച പൂക്കള്‍ രണ്ടാമത്തെ ആഴ്ച പേപ്പര്‍ നുറുക്കിയത് അതാണ് അതിന്റെ കണക്ക്.


പുതിയ സൂപ്പര്‍താര ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ ആദ്യ ആഴ്ചകളില്‍ ‘എ‘ക്ലാസ്സ് തീയറ്ററുകളെല്ലാം ഫാൻസുകാരുടെ നിയന്ത്രണത്തിലായിരിക്കും. അതിനാല്‍ തന്നെ തീയറ്ററിനകത്തൊ പുറത്തോ പടം കണ്ട് കാശു പോയ ആരാധകനല്ലാത്ത ഒരു പ്രേക്ഷകനു പടം കൊള്ളില്ല (ആരാധകന്‍ ഒരിക്കലും അത് സമ്മതിക്കില്ലല്ലോ) എന്ന് ഉറക്കെ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ അവന്‍ അനുഭവിക്കും. അത് ഉറപ്പ്.


അരാധക വൃന്ദം ചിലപ്പോഴെങ്കിലും താരങ്ങളുടെ ഗൂണ്ടാ പടയായി അധ:പ്പതിക്കുന്ന ചിത്രവും നമുക്ക് മുന്‍പിലുണ്ട്. മറ്റു താരങ്ങളുടെ ചിത്രങ്ങള്‍ക്ക് കൂവുക, പോസ്റ്ററുകള്‍ നശിപ്പിക്കുക തുടങ്ങിയ പണികളും ഇവര്‍ മൊത്തമായി ഏറ്റെടുത്ത് ചെയ്യുന്നു. താരങ്ങളുടെ മൌനാനുവാദത്തോടെ.


ഇതൊക്കെ നടക്കുന്നത് നമ്മുടെ ഈ കേരളത്തിലാണ് എന്നുള്ളതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത. തമിഴരെയും അവരുടെ താരാരാധനയെയും ആവശ്യത്തിനും അനാവശ്യത്തിനും പുച്ഛിക്കാറുണ്ടായിരുന്ന മലയാളികളാണ് ഇത്തരം കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത്. കുഗ്രാമങ്ങളില്‍ വരെ ഓരോ താരങ്ങള്‍ക്കും ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കാശ് കൊടുത്ത് ഫാന്‍സ് അസ്സോസ്സിയേഷന്‍ തുടങ്ങിച്ച താരങ്ങള്‍ വരെ ഉണ്ടത്രെ. സ്വന്തം താരദൈവങ്ങളുടെ കൈകളില്‍ നിന്നും ആരാധകന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഓരോന്ന് കിട്ടുന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ ആരാധന തുടരും ഒരു നാണവുമില്ലാതെ.


ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങി അഭിനയിക്കുന്ന താരങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. അല്ലെങ്കില്‍ തന്നെ അവര്‍ക്കിടയില്‍ എന്താ പ്രശ്നം. ഇവിടെ സ്വന്തം കയ്യിലെ കാശുമുടക്കി ഇവരുടെയൊക്കെ പടം കാണുന്ന ആരാധകര്‍ തമ്മിലടിക്കുന്നു.തെറിയഭിഷേകം നടത്തുന്നു. ഇതാണ് കാഴ്ച. കാണേണ്ട കാഴ്ച.


കൂട്ടിചേര്‍ക്കല്‍: ഇനി ഇവിടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും ദിലീപിനും പൃഥിരാജിനും ഓരോ അമ്പലങ്ങള്‍ കൂടിയായാല്‍ എല്ലാമായി. ഇനി അതു കൂടിയേ കാണാനുള്ളു. മനുഷ്യനെ പിടിച്ച് ദൈവമാക്കുന്ന കാലമാണ്. നമുക്കതും കാണാം താമസ്സിക്കാതെ തന്നെ.