"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, February 3, 2010

മരിച്ചു ജീവിച്ച ഹനീഫ...


02-02-2010 സമയം:1.00 PM

ഉച്ചഭക്ഷണത്തിന് ശേഷം മനോരമ ഓണ്‍ലൈനില്‍ രണ്ട് വാര്‍ത്ത വായിച്ചേക്കാം എന്ന് കരുതി തുറന്നപ്പോള്‍ കണ്ടത്, ബ്രേക്കിങ്ങ് ന്യൂസ് സ്ക്രോള്‍ ബാറില്‍ കണ്ട “ചലച്ചിത്ര താരം കൊച്ചിന്‍ ഹനീഫ അന്തരിച്ചു“ എന്ന വാര്‍ത്തയാണ്. അവിശ്വസനീയതയോടെ ഞാന്‍ ഓണ്‍ലൈന്‍ മാതൃഭൂമിയിലേക്കും ദീപികയിലേക്കും എത്തി. സംഭവം സത്യം തന്നെ രണ്ടിലും ഫ്ലാഷ് ന്യൂസായി സംഭവം ഇട്ടിട്ടുണ്ട്. ദീപിക ഒരുപടി കൂടി മുന്‍പോട്ടു പോയി വെല്‍ക്കം സ്ക്രീന്‍ തന്നെ കൊച്ചിന്‍ ഹനീഫയുടെ ചിത്രം മാത്രം നല്‍കി ചുവപ്പിച്ചിരിക്കുന്നു. മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്റെ കിട മത്സരത്തിന്റെ വ്യഗ്രത........


1.10 PM: ഞാന്‍ മനോരമയിലേക്ക് തിരികെ വന്നു. അപ്പോഴേക്കും അവിടെ ‘ആഘോഷം‘ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ ആഘോഷം ദേ ഇവിടെ കാണാം. കൂടാതെ വിശദമായ വാര്‍ത്ത മറ്റു ‘മാദ്ധ്യമ കഴുകന്‍മാര്‍‘ നല്‍കുന്നതിനു മുന്‍പു തന്നെ നല്‍കണം എന്ന ആര്‍ത്തി കൊണ്ടായിരിക്കാം, മനോരമ മരണത്തിന്റെ വിശദാംശങ്ങളും ഹനീഫയുടെ ജീവ ചരിത്രവുമൊക്കെ മിക്സ് ചെയ്ത് ഒന്നൊന്നര കാച്ചങ്ങ് കാച്ചി. തയാറാക്കി വച്ചിരുന്ന വിഭവമായിരുന്നതിനാലാം ‘സംഭവം’ ഗംഭീര‘മായിരുന്നു. ആ അര്‍മാദം ഈ വഴി പോയാല്‍ കാണാം.


1.25 PM: ഓണ്‍ലൈന്‍ ദീപിക എടുത്ത് നോക്കിയ ഞാന്‍ അന്തിച്ച് പോയി. ഇങ്ങനെ ഒരു സംഭവം നടന്ന യാതൊരു ലക്ഷണവുമില്ല. കൊച്ചിന്‍ഹനീഫയുടെ ചിത്രം മാത്രം വച്ച് ചുവപ്പിച്ച് വച്ചിരുന്ന വെല്‍ക്കം സ്ക്രീനും കാണാനില്ല. എന്റെ മാനസിക നിലയ്ക്ക് വല്ലതും സംഭവിച്ചോ എന്ന സംശയം മനസ്സില്‍ മുളപൊന്തി. മാതൃഭൂമിയിലും പഴയ വാര്‍ത്തകള്‍ മാത്രം. കൊച്ചിന്‍ ഹനീഫ എന്ന പേരു പോലും ആ വഴിയിലെങ്ങുമില്ല. മനോരമ ആണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന അതേ താളം . അത് ദേ ഇവിടെ. ആടു കിടന്നിടത്ത് പൂട പോലുമില്ല എന്ന് കേട്ടിട്ടുണ്ട്. അത് നേരില്‍ കാണുകയായിരുന്നു ഞാന്‍.


ദോഷം പറയരുതല്ലൊ മനോരമ ഓണ്‍ലൈനില്‍ മനോരമ ന്യൂസ് സെക്‍ഷനില്‍ ഒരു വരി ഉണ്ടായിരുന്നു.” കൊച്ചിന്‍ ഹനീഫയുടെ നില ഗുരുതരം”. അത് വഴി പോയപ്പോള്‍ വീണ്ടും കണ്ടത് പഴയ വാര്‍ത്ത തന്നെ ഇവിടെ “കൊച്ചിന്‍ഹനീഫ അന്തരിച്ചു”. ഏത് ശരി ഏത് തെറ്റ് എന്നറിയാതെ കുന്തം വിഴുങ്ങി ഇരുന്ന ഒരുപാട് വായനക്കാരില്‍ ഒരാളായി ഞാനുമിരുന്നു.


തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം.അത് മനുഷ്യ സഹജമാണ്. എന്നാല്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ചുമതലയുള്ള മാദ്ധ്യമ സമൂഹം ഇത്തരം ഗുരുതരമായ വീഴ്ച വരുത്തുമ്പോള്‍ അതില്‍ നിര്‍വ്യാജമായ ഒരു ക്ഷമ എങ്കിലും വായനക്കാരോട് പ്രകടിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ആ കാര്യത്തില്‍ മാതൃഭൂമിയും ദീപികയും മാന്യത കാട്ടി. വാര്‍ത്ത പിന്‍വലിച്ച ഉടന്‍ തന്നെ അവര്‍ ക്ഷമാപണം നടത്തി. ഇവിടെയും മാദ്ധ്യമ ഭീമന്‍ എന്ന അര്‍ഹിക്കാത്ത അലങ്കാരം കൊണ്ട് നടക്കുന്ന മനോരമയുടെ, ആര്‍ക്കോ വേണ്ടി എന്നപോലെയുള്ള ഖേദപ്രകടനത്തിന് വീണ്ടും മുക്കാല്‍ മണിക്കൂര്‍ കൂടി വേണ്ടി വന്നു.


എന്തായാലും ഈ കഴുകന്‍മാരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയില്ല. കൊച്ചിന്‍ ഹനീഫ 3.40 ന് മരണത്തിന് കീഴടങ്ങി. തന്റെ മരണം വളരെ മുന്‍പ് തന്നെ മലയാള പത്രങ്ങളും ചാനലുകളും ആഘോഷിച്ചു എന്നറിയാതെ...മലയാളിയെ ഒരു പാട് ചിരിപ്പിച്ച ആ മഹാ നടന് ആദരാഞ്ജലികള്‍...


വാല്‍ക്കഷണം: ദേശാഭിമാനി ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.പാവങ്ങള്‍ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടും കേട്ടിട്ടും പോലുമില്ല . ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ ത്രില്ല് തലയ്ക്ക് പിടിക്കാത്തത് കൊണ്ടാകാം.