"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, March 3, 2010

കാപട്യമേ നിന്റെ പേരാണ് പ്രണയം


ഒരു വര്‍ഷത്തിലെ 364 ദിവസത്തെ കുറിച്ച് ഓര്‍ത്തില്ലെങ്കിലും ഇന്നത്തെ യുവത്വം ഒരു ദിവസത്തെ മറക്കില്ല. അത് ഫെബ്രുവരി 14 ആണ്. ലാളിച്ച് വളര്‍ത്തിയ സ്വന്തം അഛനമ്മമാരെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, പാശ്ചാത്യ സംസ്കാരത്തിന്റെ വാല് വച്ച ‘വാലന്റൈൻസ് ഡേ’ യുവരക്തത്തിന്റെ ഞരമ്പില്‍ പിടിച്ച ആഘോഷമായി മാറി കഴിഞ്ഞു.


ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യുവത്വ മനസ്സുകളില്‍ വേരോടിയ ഒന്നാണ് “വാലന്റൈൻസ് ഡേ“ . ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്‍ ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്‍ വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിംഗ് കാര്‍ഡ്, സ്വര്‍ണ്ണം, സെല്‍ ഫോണ്‍ തുടങ്ങി നാനാ മേഖലകളില്‍ അത് അതിന്റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.


പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്‍ത്ഥത്തിൽ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്‍ക്ക് അവകാശപ്പടാന്‍ കഴിയുമോ? പ്രണയത്തിന്റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു. പ്രണയ നൈരാശ്യത്തില്‍ , ദീക്ഷ വളര്‍ത്തി കുളിയും നനയുമില്ലാതെ നടക്കുന്ന കാമുകനെയോ കാമുകനെ പിരിഞ്ഞ വേദനയില്‍ ഒരു മുഴം കയറിലോ ഒരല്‍പം ഫ്യൂരിഡാനിലോ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കാമുകിയേയോ ഒന്നും മഷിയിട്ട് നോക്കിയാല്‍ പോലും ഇന്നത്തെ കാലത്ത് കാണാന്‍ കഴിയില്ല.


ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറുന്നത് പോലെ മാറാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്‍ക്കും ഇ- മെയിലുകള്‍ക്കും വഴി മാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്‍ അറിഞ്ഞില്ല.


കൌമാര മനസ്സുകളെ വഴി തെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിന് പുറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം മാത്രമേ ഉള്ളു. മാംസനിബദ്ധമല്ല രാഗം എന്ന കവി മൊഴിയൊക്കെ ചിതലരിച്ചു കഴിഞ്ഞു. ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം. പക്ഷേ ലൈംഗികമായ അഭിനിവേശം മാത്രം മുന്നില്‍ കാണുന്ന ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്ന് നിര്‍വ്വചിക്കുന്നു എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. വെറും മോഹം മാത്രമല്ലേ ഇത്?


മൊബൈല്‍ ഫോണ്‍ വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്‍സ്റ്റന്‍റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്‍ കോളില്‍ നിന്നും അപരിചിതന്‍ അയക്കുന്ന മെസ്സേജില്‍ നിന്നും മെയിലില്‍ നിന്നും സ്ക്രാപ്പില്‍ നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്‍ അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്‍ എന്തുമാകാം. എന്തായാലും മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ പച്ചപിടിച്ചു. നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.


വണ്‍ വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ മിനിമം ഏഴ് ‘ലൈന്‍സ്’ എങ്കിലുമില്ലെങ്കില്‍ മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്റെ ചുമതല ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്‍ അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കിയും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിക്കാര്‍ കാമുകീ കാമുകന്‍മാരെ 'പുളകിതരാക്കി' പിഴിഞ്ഞെടുക്കുന്നു.


മിക്ക പീഡന കേസുകള്‍ക്ക് പുറകിലും പ്രണയം എന്ന ഒരു പദം ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പീഡന കേസുകളിലൊക്കെ ‘ഇരകള്‍‘ എന്ന സഹതാപ വേഷം നമ്മള്‍ അതില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പതിച്ച് നല്‍കാറുമുണ്ട്. എന്നാല്‍ ആ സഹതാപത്തിന് അവര്‍ അര്‍ഹരാണോ എന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെപോലും ഓര്‍ക്കാതെ അപരിചിതരുടെ കൂടെ പ്രണയമെന്ന പേരില്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം പെണ്‍കുട്ടികളെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും. എല്ലാ വിജ്ഞാനവും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലത്ത് ‘അറിവില്ലായ്മ’ എന്ന കാരണം പറഞ്ഞ് ഇത്തരം സംഭവങ്ങളില്‍ മാപ്പുസാക്ഷിയാകാന്‍ കഴിയില്ല ഒരു പെണ്‍കുട്ടിക്കും. കാരണം ഇന്നത്തെ കാലത്ത് ഇത്തരം ‘അറിവില്ലായ്മകള്‍ ‘ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ശാരിയും അനഘയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


കൌമാരക്കാര്‍ പ്രണയത്തിന്റെ പേരില്‍ വഴിതെറ്റിക്കപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും മാറി നില്‍ക്കുവാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍ , കുട്ടികള്‍ ഏത് രീതിയിലാണ് ഈ ‘സൌകര്യങ്ങള്‍‘ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്‍ കുട്ടികള്‍ തെറ്റായ വഴിയില്‍ കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.


അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്റെ പേരില്‍ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ കുറച്ച് ‘പുരോഗമന’ വാദികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്‍ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്‍.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്‍ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നതാകാം. മാറ്റം നല്ലതാണ്... അത് നന്മയിലേക്കാണെങ്കില്‍...


മാതാപിതാക്കളോട്: പ്രണയക്കുരുക്കില്‍ വീണുപോയ നിങ്ങളുടെ കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എളുപ്പ വഴി. ഒരു ജനതയുടെ ആത്മാവിഷ്കാരം സാക്ഷാത്കരിക്കാന്‍ ഇറങ്ങിതിരിച്ചവരുടെ വിനോദ ചാനലില്‍ ഒരു പരിപാടിയുണ്ട്. “വാലന്റൈൻ “ എന്നാണതിന്റെ പേര്. പ്രണയ പരവശനായ (അതോ അവശനോ) അവതാരകനും പൊട്ടന്‍ കളിക്കുന്ന അവതാരകയും കൂടി കാട്ടികൂട്ടുന്ന കോപ്രായം ഒരു എപ്പിസോഡ് കാണിക്കുക. പ്രണയമെന്ന വാക്കിനെ തന്നെ നിങ്ങളുടെ കുട്ടികള്‍ വെറുത്തോളും. ഉറപ്പ് .സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കില്ല”.....