"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Thursday, April 29, 2010

എന്തിന് ഈ ക്രൂരത?


വര്‍ഷം : 2004
സ്ഥലം:തെക്കന്‍ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന്‍


ഒരു ചെറിയ അപകടത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലായിപ്പോയ എന്റെ ബൈക്ക് എടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതാണ് ഞാനും എന്റെ 2 സുഹൃത്തുക്കളും. നിയമപാലകരുടെ ‘ആത്മാര്‍ത്ഥത‘ കൊണ്ട് ബൈക്ക് തിരിച്ച് കിട്ടാന്‍ 5 ദിവസം എടുത്തു എന്നുള്ളതാണ് സന്തോഷകരമായ കാര്യം. ഈ 5 ദിവസവും രാവിലെ 9 മണിയോടെ ഞങ്ങള്‍ സ്റ്റേഷനിലെത്തും സന്ധ്യാസമയമാകുമ്പോള്‍ എന്റെ ബൈക്കിന്റെ താക്കോല്‍ കയ്യില്‍ വച്ചിരിക്കുന്ന ഏമാനെ കാണാന്‍ കഴിയാതെ നിരാശരായി മടങ്ങും ഇതായിരുന്നു അവസ്ഥ.


ആ ദിവസങ്ങളില്‍ ഒരു ദിവസം വൈകുന്നേരം സ്റ്റേഷനിലേക്ക് ഒരു നാടോടി സ്ത്രീയെ കൊണ്ട് വന്നു. കയ്യില്‍ ഒരു പിഞ്ചു കുഞ്ഞും ഉണ്ട് . ബസ്സില്‍ ആരുടെയോ മാല പൊട്ടിക്കാന്‍ ശ്രമിച്ചതാണ്. ബസ്സിലുണ്ടായിരുന്ന ‘പരോപകാര കമ്മിറ്റിക്കാര്‍‘ മുഴുവന്‍ കൈ വച്ചതിന്റെ ലക്ഷണം ആ സ്ത്രീയുടെ വായില്‍ നിന്നും ശരീരത്തുനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തില്‍ നിന്നും ഞങ്ങള്‍ വായിച്ചെടുത്തു.


സ്റ്റേഷനില്‍ എത്തിയപാടെ അവര്‍ നില്‍ക്കാന്‍ പോലും ശേഷിയില്ലാതെ ഒരു മൂലയ്ക്ക് ഇരുന്നു. കുഞ്ഞ് അടുത്തിരുന്ന് അലറികരയുന്നു. അവശയായ ആ സ്ത്രീ കുറച്ച് വെള്ളം തരുമോ എന്ന് അവിടെ നിന്ന വനിതാ കോണ്‍സ്റ്റബിളിനോട് ചോദിക്കുന്നത് കേട്ടു. പോലീസ് വേഷം ദേഹത്തുകയറിയിട്ടും മനുഷ്യത്ത്വം കൈമോശം വന്നിട്ടില്ലാത്തത് കൊണ്ടാകാം, അവര്‍ ഒരു കുപ്പിയില്‍ കുറച്ച് വെള്ളമെടുത്ത് അവര്‍ക്ക് നല്‍കി.


ഈ സമയം “അവള്‍ക്ക് വെള്ളം കൊടുക്കരുത് “ എന്നലറി അകത്തും നിന്നും സിവില്‍ ഡ്രസ്സില്‍ പാഞ്ഞെത്തിയ ഒരു ഏമാന്‍ ബൂട്ടിട്ട കാലുകൊണ്ട്, താഴെ ഇരുന്ന ആ സ്ത്രീയുടേ മാറിടത്തിനും തോള്‍ഭാഗത്തിനുമിടയില്‍ കാല്‍ വലിച്ച് ഒരു ചവിട്ട്. ആ ദൃശ്യത്തിന്റെ ഭീകരതയില്‍ കസേരയില്‍ ഇരുന്ന ഞാനും സുഹൃത്തുക്കളും ഒരുപോലെ എഴുനേറ്റുപോയി. തരിച്ച് നില്‍ക്കുന്ന ഞങ്ങളുടെ മുഖഭാവം കണ്ടാകാം ആ ഏമാന്‍ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.” നിങ്ങള്‍ പേടിക്കേണ്ട. ഇവള്‍ക്കൊക്കെ ഇത് കിട്ടേണ്ടതാ. എത്ര പാവങ്ങളുടെ കാശാണ് ഇവളുമാര്‍...”. ആ വാക്കുകള്‍ കേട്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി ഞങ്ങള്‍. കാശെന്ന ചിന്ത പോലുമില്ലാതെ ‘നീതി നിര്‍വ്വഹണം‘ നടത്തുന്ന ഈ ‘മാടപ്രാവുകള്‍‘ തന്നെ ഇതു പറയുമ്പോള്‍ വേശ്യയുടെ ചാരിത്യപ്രസംഗം പോലെ മഹത്തരമായി അത്.


സമയം പിന്നെയും കൊഴിഞ്ഞു വീണു. ഏകദേശം 7 മണിയായപ്പോള്‍ എസ്.ഐ എത്തി. ആരും കേസ് നല്‍കാത്തത് കൊണ്ടാകാം അവരെ പറഞ്ഞു വിട്ടേക്കാന്‍ എസ്.ഐ പറയുന്നത് കേട്ടു. അപ്പോഴേക്കും ആ സ്ത്രീയും കുഞ്ഞും തളര്‍ന്ന് മയങ്ങിയിരുന്നു. ഒരു ഏമാന്‍ ചൂരല്‍ പുറകില്‍ പിടിച്ച് അവരെ വിളിച്ചുണര്‍ത്തി പുറത്തേക്ക് നടത്തി. ആ കുഞ്ഞിനെയുമെടുത്തവര്‍ ഭീതിയോടെ നടന്നു. സ്റ്റേഷന് പുറത്തെത്തിയപ്പോള്‍ പുറകിലിരുന്ന ചൂരല്‍ പ്രത്യക്ഷമാക്കി,‘പൊയ്ക്കോടീ’ എന്ന് ഏമാന്‍ ആജ്ഞാപിച്ചു. ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അവര്‍ ഓടാന്‍ തുടങ്ങിയതും ആ ‘മാന്യദേഹം‘ ചൂരല്‍ വീശിയടിച്ചതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് അവര്‍ ദയനീയമായി കേണുകൊണ്ട് തിരിഞ്ഞപ്പോള്‍ ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു. കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.അന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു.


അലറി കരയുന്ന ആ പിഞ്ചു കുഞ്ഞിനെയുമെടുത്ത് അവര്‍ ദേശീയ പാതയിലേക്ക് ഓടിയിറങ്ങി.നട്ടെല്ല് ആര്‍ക്കോ പണയം വച്ച് ഒന്നു പ്രതികരിക്കാന്‍ പോലും ശേഷിയും മനസ്സുമില്ലാത്ത കാഴ്ചക്കാരിലൊരാളായി ഞാനും നിന്നു. അന്ന് അവര്‍ ഭീതിയോടെ റോഡിലേക്ക് ഓടി ഇറങ്ങുമ്പോള്‍ ഏതെങ്കിലും വണ്ടിയുടെ മുന്‍പില്‍ പെട്ടിരുന്നെങ്കില്‍? മറ്റൊരു അജ്ഞാത ശവം കൂടി. അത്ര തന്നെ. കയ്യിലെ കാശിനും പ്രശസ്തിക്കും പദവിക്കും അടിസ്ഥാനത്തില്‍ ജീവന്റെയും ജീവിതങ്ങളുടെയും വില നിശ്ചയിക്കുന്ന ഈ കാലത്ത് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?


പക്ഷേ ഞാന്‍ കണ്ണിന്‍ മുന്‍പില്‍ കണ്ട ഈ സംഭവം പോലീസ് ഏമാന്‍മാരുടെ വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് നമുക്കേവര്‍ക്കും അറിയാം. ഒരുത്തനെയും കൂടി അവര്‍ കാലപുരിക്കയച്ച വാര്‍ത്ത വന്നിട്ട് ദിവസങ്ങള്‍ അധികമായില്ല. ഉദയകുമാര്‍ എന്ന നിരപരാധിയെ പറഞ്ഞയച്ച അതേ വഴിയില്‍ അവര്‍ സമ്പത്തെന്ന ക്രിമിനലിനെയും പറഞ്ഞയച്ചു.


നാളെ ആര്‍ക്കും ഈ വിധിയുണ്ടാകാം.അടുത്ത ഇര ഞാനാകാം നീയാകാം ആരുമാകാം.വേലി തന്നെ വിളവു തിന്നുമ്പോള്‍ ഇവിടെ നിയമവും ഭരണകൂടവുമെല്ലാം കണ്ണും പൂട്ടി തലകുനിച്ച് നില്‍ക്കുന്നു. ശാസ്ത്രവും ലോകവും ഒരുപാട് പുരോഗമിച്ച ഈ കാലത്തും പൊതുജനങ്ങള്‍(രാഷ്ട്രീയക്കാരല്ല) ‘മരണത്തെ‘ എന്ന പോലെ പോലീസിനെ ഭയക്കുന്നു. രാഷ്ട്രീയക്കാരുടെയും കാശുകാരന്റെയും ചട്ടുകങ്ങളായി മാറ്റപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ പോലീസ് സേനയുടെ അന്തസ്സും ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസവുമാണ്. ജനമൈത്രി പോലീസ് എന്ന് പേരുമാറ്റിയത് കൊണ്ടോ മാതൃക പോലീസ് സ്റ്റേഷന്‍ എന്ന് ബോര്‍ഡു തൂക്കിയത് കൊണ്ടോ പൊലീസ് വിഭാഗം ശുദ്ധീകരിക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ ധരിച്ചു വച്ചിരിക്കുന്നോ എന്തോ?


പ്രായം പോലും പരിഗണിക്കാതെ ഇവര്‍ നടത്തുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ കഥ പുറത്ത് വരുമ്പോള്‍, ഈ പോലീസുകാരും ഒരു അച്ഛനും മകനും സഹോദരനുമൊക്കെ തന്നെയല്ലേ എന്ന് അത്ഭുതം കൂറാനേ നമുക്ക് കഴിയൂ. കണ്മുന്‍പില്‍ കാണുന്നവരെ എല്ലാം ക്രിമിനലായി മാത്രമേ കാണാന്‍ കഴിയുന്നുള്ളു എന്നതാകുമോ നമ്മുടെ പോലീസ് സേനയിലെ ചിലരുടെ എങ്കിലും പ്രശ്നം. റിട്ടയര്‍മെന്റിന് ശേഷം ഒരു അദ്ധ്യാപകനും ഒരു പോലീസുകാരനും സമൂഹം നല്‍കുന്ന വില താരതമ്യം ചെയ്താല്‍ മാത്രം മതിയാകും ഇവര്‍ക്ക് കാലം കൊടുക്കുന്ന തിരിച്ചടി മനസ്സിലാക്കുവാന്‍.


നിരപരാധിയായ ഉദയകുമാറിനെ ഉരുട്ടികൊന്നവര്‍ ഇന്നും മാന്യന്മാരെ പോലെ സമൂഹത്തില്‍ ജീവിക്കുന്നു. ഇന്ന് ആ കേസിന്റെ അവസ്ഥ ദയനീയമായി തുടരുകയാണ്. സാക്ഷികള്‍ തുടരെ തുടരെ കൂറുമാറുന്നു. തെളിവുകളെ മാത്രം ആശ്രയിക്കുന്ന കോടതിക്ക് മുന്‍പില്‍ അവര്‍ നിരപരാധികളായി മാറിയേക്കാം. പക്ഷേ ഒരു തെറ്റും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട വേദനയില്‍ ഉള്ളുരുകി കരയുന്ന ആ അമ്മയുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനകളുടെയും ശക്തിക്ക് മുമ്പിൽ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല.ഇനി എത്ര ജന്മമെടുത്താലും....

Wednesday, March 3, 2010

കാപട്യമേ നിന്റെ പേരാണ് പ്രണയം


ഒരു വര്‍ഷത്തിലെ 364 ദിവസത്തെ കുറിച്ച് ഓര്‍ത്തില്ലെങ്കിലും ഇന്നത്തെ യുവത്വം ഒരു ദിവസത്തെ മറക്കില്ല. അത് ഫെബ്രുവരി 14 ആണ്. ലാളിച്ച് വളര്‍ത്തിയ സ്വന്തം അഛനമ്മമാരെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, പാശ്ചാത്യ സംസ്കാരത്തിന്റെ വാല് വച്ച ‘വാലന്റൈൻസ് ഡേ’ യുവരക്തത്തിന്റെ ഞരമ്പില്‍ പിടിച്ച ആഘോഷമായി മാറി കഴിഞ്ഞു.


ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യുവത്വ മനസ്സുകളില്‍ വേരോടിയ ഒന്നാണ് “വാലന്റൈൻസ് ഡേ“ . ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്‍ ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്‍ വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിംഗ് കാര്‍ഡ്, സ്വര്‍ണ്ണം, സെല്‍ ഫോണ്‍ തുടങ്ങി നാനാ മേഖലകളില്‍ അത് അതിന്റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.


പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്‍ത്ഥത്തിൽ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്‍ക്ക് അവകാശപ്പടാന്‍ കഴിയുമോ? പ്രണയത്തിന്റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു. പ്രണയ നൈരാശ്യത്തില്‍ , ദീക്ഷ വളര്‍ത്തി കുളിയും നനയുമില്ലാതെ നടക്കുന്ന കാമുകനെയോ കാമുകനെ പിരിഞ്ഞ വേദനയില്‍ ഒരു മുഴം കയറിലോ ഒരല്‍പം ഫ്യൂരിഡാനിലോ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കാമുകിയേയോ ഒന്നും മഷിയിട്ട് നോക്കിയാല്‍ പോലും ഇന്നത്തെ കാലത്ത് കാണാന്‍ കഴിയില്ല.


ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറുന്നത് പോലെ മാറാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്‍ക്കും ഇ- മെയിലുകള്‍ക്കും വഴി മാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്‍ അറിഞ്ഞില്ല.


കൌമാര മനസ്സുകളെ വഴി തെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിന് പുറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം മാത്രമേ ഉള്ളു. മാംസനിബദ്ധമല്ല രാഗം എന്ന കവി മൊഴിയൊക്കെ ചിതലരിച്ചു കഴിഞ്ഞു. ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം. പക്ഷേ ലൈംഗികമായ അഭിനിവേശം മാത്രം മുന്നില്‍ കാണുന്ന ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്ന് നിര്‍വ്വചിക്കുന്നു എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. വെറും മോഹം മാത്രമല്ലേ ഇത്?


മൊബൈല്‍ ഫോണ്‍ വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്‍സ്റ്റന്‍റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്‍ കോളില്‍ നിന്നും അപരിചിതന്‍ അയക്കുന്ന മെസ്സേജില്‍ നിന്നും മെയിലില്‍ നിന്നും സ്ക്രാപ്പില്‍ നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്‍ അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്‍ എന്തുമാകാം. എന്തായാലും മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ പച്ചപിടിച്ചു. നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.


വണ്‍ വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ മിനിമം ഏഴ് ‘ലൈന്‍സ്’ എങ്കിലുമില്ലെങ്കില്‍ മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്റെ ചുമതല ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്‍ അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കിയും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിക്കാര്‍ കാമുകീ കാമുകന്‍മാരെ 'പുളകിതരാക്കി' പിഴിഞ്ഞെടുക്കുന്നു.


മിക്ക പീഡന കേസുകള്‍ക്ക് പുറകിലും പ്രണയം എന്ന ഒരു പദം ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പീഡന കേസുകളിലൊക്കെ ‘ഇരകള്‍‘ എന്ന സഹതാപ വേഷം നമ്മള്‍ അതില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പതിച്ച് നല്‍കാറുമുണ്ട്. എന്നാല്‍ ആ സഹതാപത്തിന് അവര്‍ അര്‍ഹരാണോ എന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെപോലും ഓര്‍ക്കാതെ അപരിചിതരുടെ കൂടെ പ്രണയമെന്ന പേരില്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം പെണ്‍കുട്ടികളെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും. എല്ലാ വിജ്ഞാനവും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലത്ത് ‘അറിവില്ലായ്മ’ എന്ന കാരണം പറഞ്ഞ് ഇത്തരം സംഭവങ്ങളില്‍ മാപ്പുസാക്ഷിയാകാന്‍ കഴിയില്ല ഒരു പെണ്‍കുട്ടിക്കും. കാരണം ഇന്നത്തെ കാലത്ത് ഇത്തരം ‘അറിവില്ലായ്മകള്‍ ‘ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ശാരിയും അനഘയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


കൌമാരക്കാര്‍ പ്രണയത്തിന്റെ പേരില്‍ വഴിതെറ്റിക്കപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും മാറി നില്‍ക്കുവാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍ , കുട്ടികള്‍ ഏത് രീതിയിലാണ് ഈ ‘സൌകര്യങ്ങള്‍‘ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്‍ കുട്ടികള്‍ തെറ്റായ വഴിയില്‍ കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.


അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്റെ പേരില്‍ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ കുറച്ച് ‘പുരോഗമന’ വാദികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്‍ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്‍.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്‍ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നതാകാം. മാറ്റം നല്ലതാണ്... അത് നന്മയിലേക്കാണെങ്കില്‍...


മാതാപിതാക്കളോട്: പ്രണയക്കുരുക്കില്‍ വീണുപോയ നിങ്ങളുടെ കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എളുപ്പ വഴി. ഒരു ജനതയുടെ ആത്മാവിഷ്കാരം സാക്ഷാത്കരിക്കാന്‍ ഇറങ്ങിതിരിച്ചവരുടെ വിനോദ ചാനലില്‍ ഒരു പരിപാടിയുണ്ട്. “വാലന്റൈൻ “ എന്നാണതിന്റെ പേര്. പ്രണയ പരവശനായ (അതോ അവശനോ) അവതാരകനും പൊട്ടന്‍ കളിക്കുന്ന അവതാരകയും കൂടി കാട്ടികൂട്ടുന്ന കോപ്രായം ഒരു എപ്പിസോഡ് കാണിക്കുക. പ്രണയമെന്ന വാക്കിനെ തന്നെ നിങ്ങളുടെ കുട്ടികള്‍ വെറുത്തോളും. ഉറപ്പ് .സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കില്ല”.....

Wednesday, February 3, 2010

മരിച്ചു ജീവിച്ച ഹനീഫ...


02-02-2010 സമയം:1.00 PM

ഉച്ചഭക്ഷണത്തിന് ശേഷം മനോരമ ഓണ്‍ലൈനില്‍ രണ്ട് വാര്‍ത്ത വായിച്ചേക്കാം എന്ന് കരുതി തുറന്നപ്പോള്‍ കണ്ടത്, ബ്രേക്കിങ്ങ് ന്യൂസ് സ്ക്രോള്‍ ബാറില്‍ കണ്ട “ചലച്ചിത്ര താരം കൊച്ചിന്‍ ഹനീഫ അന്തരിച്ചു“ എന്ന വാര്‍ത്തയാണ്. അവിശ്വസനീയതയോടെ ഞാന്‍ ഓണ്‍ലൈന്‍ മാതൃഭൂമിയിലേക്കും ദീപികയിലേക്കും എത്തി. സംഭവം സത്യം തന്നെ രണ്ടിലും ഫ്ലാഷ് ന്യൂസായി സംഭവം ഇട്ടിട്ടുണ്ട്. ദീപിക ഒരുപടി കൂടി മുന്‍പോട്ടു പോയി വെല്‍ക്കം സ്ക്രീന്‍ തന്നെ കൊച്ചിന്‍ ഹനീഫയുടെ ചിത്രം മാത്രം നല്‍കി ചുവപ്പിച്ചിരിക്കുന്നു. മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്റെ കിട മത്സരത്തിന്റെ വ്യഗ്രത........


1.10 PM: ഞാന്‍ മനോരമയിലേക്ക് തിരികെ വന്നു. അപ്പോഴേക്കും അവിടെ ‘ആഘോഷം‘ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ ആഘോഷം ദേ ഇവിടെ കാണാം. കൂടാതെ വിശദമായ വാര്‍ത്ത മറ്റു ‘മാദ്ധ്യമ കഴുകന്‍മാര്‍‘ നല്‍കുന്നതിനു മുന്‍പു തന്നെ നല്‍കണം എന്ന ആര്‍ത്തി കൊണ്ടായിരിക്കാം, മനോരമ മരണത്തിന്റെ വിശദാംശങ്ങളും ഹനീഫയുടെ ജീവ ചരിത്രവുമൊക്കെ മിക്സ് ചെയ്ത് ഒന്നൊന്നര കാച്ചങ്ങ് കാച്ചി. തയാറാക്കി വച്ചിരുന്ന വിഭവമായിരുന്നതിനാലാം ‘സംഭവം’ ഗംഭീര‘മായിരുന്നു. ആ അര്‍മാദം ഈ വഴി പോയാല്‍ കാണാം.


1.25 PM: ഓണ്‍ലൈന്‍ ദീപിക എടുത്ത് നോക്കിയ ഞാന്‍ അന്തിച്ച് പോയി. ഇങ്ങനെ ഒരു സംഭവം നടന്ന യാതൊരു ലക്ഷണവുമില്ല. കൊച്ചിന്‍ഹനീഫയുടെ ചിത്രം മാത്രം വച്ച് ചുവപ്പിച്ച് വച്ചിരുന്ന വെല്‍ക്കം സ്ക്രീനും കാണാനില്ല. എന്റെ മാനസിക നിലയ്ക്ക് വല്ലതും സംഭവിച്ചോ എന്ന സംശയം മനസ്സില്‍ മുളപൊന്തി. മാതൃഭൂമിയിലും പഴയ വാര്‍ത്തകള്‍ മാത്രം. കൊച്ചിന്‍ ഹനീഫ എന്ന പേരു പോലും ആ വഴിയിലെങ്ങുമില്ല. മനോരമ ആണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന അതേ താളം . അത് ദേ ഇവിടെ. ആടു കിടന്നിടത്ത് പൂട പോലുമില്ല എന്ന് കേട്ടിട്ടുണ്ട്. അത് നേരില്‍ കാണുകയായിരുന്നു ഞാന്‍.


ദോഷം പറയരുതല്ലൊ മനോരമ ഓണ്‍ലൈനില്‍ മനോരമ ന്യൂസ് സെക്‍ഷനില്‍ ഒരു വരി ഉണ്ടായിരുന്നു.” കൊച്ചിന്‍ ഹനീഫയുടെ നില ഗുരുതരം”. അത് വഴി പോയപ്പോള്‍ വീണ്ടും കണ്ടത് പഴയ വാര്‍ത്ത തന്നെ ഇവിടെ “കൊച്ചിന്‍ഹനീഫ അന്തരിച്ചു”. ഏത് ശരി ഏത് തെറ്റ് എന്നറിയാതെ കുന്തം വിഴുങ്ങി ഇരുന്ന ഒരുപാട് വായനക്കാരില്‍ ഒരാളായി ഞാനുമിരുന്നു.


തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം.അത് മനുഷ്യ സഹജമാണ്. എന്നാല്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ചുമതലയുള്ള മാദ്ധ്യമ സമൂഹം ഇത്തരം ഗുരുതരമായ വീഴ്ച വരുത്തുമ്പോള്‍ അതില്‍ നിര്‍വ്യാജമായ ഒരു ക്ഷമ എങ്കിലും വായനക്കാരോട് പ്രകടിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ആ കാര്യത്തില്‍ മാതൃഭൂമിയും ദീപികയും മാന്യത കാട്ടി. വാര്‍ത്ത പിന്‍വലിച്ച ഉടന്‍ തന്നെ അവര്‍ ക്ഷമാപണം നടത്തി. ഇവിടെയും മാദ്ധ്യമ ഭീമന്‍ എന്ന അര്‍ഹിക്കാത്ത അലങ്കാരം കൊണ്ട് നടക്കുന്ന മനോരമയുടെ, ആര്‍ക്കോ വേണ്ടി എന്നപോലെയുള്ള ഖേദപ്രകടനത്തിന് വീണ്ടും മുക്കാല്‍ മണിക്കൂര്‍ കൂടി വേണ്ടി വന്നു.


എന്തായാലും ഈ കഴുകന്‍മാരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയില്ല. കൊച്ചിന്‍ ഹനീഫ 3.40 ന് മരണത്തിന് കീഴടങ്ങി. തന്റെ മരണം വളരെ മുന്‍പ് തന്നെ മലയാള പത്രങ്ങളും ചാനലുകളും ആഘോഷിച്ചു എന്നറിയാതെ...മലയാളിയെ ഒരു പാട് ചിരിപ്പിച്ച ആ മഹാ നടന് ആദരാഞ്ജലികള്‍...


വാല്‍ക്കഷണം: ദേശാഭിമാനി ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.പാവങ്ങള്‍ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടും കേട്ടിട്ടും പോലുമില്ല . ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ ത്രില്ല് തലയ്ക്ക് പിടിക്കാത്തത് കൊണ്ടാകാം.