"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Sunday, December 16, 2007

സായിപ്പിന്റെ ചവറ്റുകുട്ടയോ നമ്മുടെ നാട്?


അതെ. ചവറ്റുകുട്ട തന്നെ. അങ്ങനെ അല്ല എന്ന് ഉറപ്പോടെ പറയാന്‍ കഴിയുമോ മലയാളിക്ക്? കഴിയില്ല. കാരണം നമ്മള്‍ പിന്തുടരുന്ന രീതി അതാണ്. വിദേശികളുടെ സംസ്കാരത്തെ അന്ധമായി അനുകരിക്കാനുള്ള ശ്രമം. ഇതു നമ്മെ എവിടെ കൊണ്ടു എത്തിക്കും എന്നുള്ളത് കാത്തിരുന്നു കാണാന്‍ മാത്രമെ കഴിയു.


മഹത്തായ ഒരു പൈതൃകത്തിന് അവകാശികള്‍ ആണ് നമ്മള്‍. കൈമുതലായതിനെ എന്നും പുച്ഛിച്ചു തള്ളി മാത്രം ശീലിച്ച നമുക്ക് ഈ തണലിന്റെ ശീതളിമ അനുഭവിക്കാനുള്ള ഭാഗ്യമില്ല. നമുക്കിഷ്ടം സായിപ്പ് ചവച്ചു തുപ്പിയ പാശ്ചാത്യ സംസ്കാരത്തോടാണ് . ഇതൊക്കെ പറയുമ്പോള്‍ ഇതു മലയാളിയുടെ മാത്രമല്ലല്ലോ ഇന്ത്യക്കാരുടെ മുഴുവന്‍ സ്വഭാവമല്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. ഈ ചോദ്യത്തിന് മൌനം പാലിച്ചു നമുക്കു മലയാളികളെയും കേരളത്തെയും കുറിച്ചു മാത്രം സംസാരിക്കാം. കാരണം. നമ്മുടെ ഈ കൊച്ചു നാട് നന്നായിട്ടുപോരെ ഒരു രാജ്യം നന്നാവാന്‍..


വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്സ് ഡേ , ഇങ്ങനെ ഉള്ള "ഡേ" കളിലാണ് ഇപ്പോള്‍ മലയാളിയുടെ ജീവിതം. ഈ "ഡേ" കളൊക്കെ മലയാളി ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. സായിപ്പ് തുടങ്ങി വച്ചു അവര്‍ തന്നെ ഉപേക്ഷിച്ചു തുടങ്ങിയ ഈ "ഡേ" ആഘോഷങ്ങള്‍ തപ്പിപിടിച്ചെടുത്ത്‌ കൊണ്ടാടാന്‍ മലയാളികള്‍ കാണിക്കുന്ന ഈ വ്യഗ്രത നമ്മുടെ തനതായ ഓണം ആഘോഷിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പച്ച പരിഷ്കാരികള്‍ എന്ന് സ്വയം വിശ്വസിച്ചു അഹങ്കരിച്ചു നടക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് എന്ത് ഓണം? .. ഏത് ഓണം?...


തങ്ങളുടെ ജീവിതത്തില്‍ ഒരു ഘടകമേ അല്ലാത്ത സ്വന്തം മാതാവിനെ ഓര്‍ക്കാന്‍ ഒരു ദിവസം. ഇതായിരുന്നു മദേഴ്സ് ഡേക്ക് പുറകിലുള്ള സായിപ്പിന്റെ ആശയം. അമ്മയോടുള്ള സ്നേഹം ഒരു ആശംസയിലൂടെയോ അല്ലെങ്കില്‍ ഒരു റോസാ പുഷ്പത്തിലുടെയോ പ്രകടിപ്പിക്കാം എന്ന് കരുതുന്ന സായിപ്പിനു അമ്മയുടെ മുലപ്പാലിന്റെ മാധുര്യം അറിയില്ല. അത് അവരുടെ സംസ്കാരം അവരുടെ ജീവിത രീതി. പക്ഷെ സ്വന്തം അമ്മയെ ദൈവമായി കരുതുന്ന പാരമ്പര്യത്തിനു ഉടമകളായ നമ്മള്‍ ഈ പോങ്ങച്ചങ്ങളുടെയും പ്രകടനങ്ങളുടെയും പുറകെ പോകുന്നതെന്തിനാണ്? ആലോചിക്കണം. ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ഇതുപോലെ തന്നെ നമ്മള്‍ എഴുതി തള്ളിയ ഒന്നാണ് നമ്മുടെ പാരമ്പര്യ സ്വത്തായ "ആയുര്‍വേദം" . പാശ്ചാത്യര്‍ പോലും ഇരു കയ്യും നീട്ടി ഈ ചികിത്സ രീതിയെ സ്വീകരിക്കുമ്പോള്‍ അത് വെറും മേനി നടിക്കല്‍ അല്ല. "തിരിച്ചറിവാണ്‌" എന്ന് നമുക്കു മാത്രം എന്താണ് മനസ്സിലാകാത്തത് ? അതോ ഇംഗ്ലീഷ് മരുന്നുകള്‍ക്കേ തങ്ങളുടെ രോഗങ്ങള്‍ക്ക്‌ ശാന്തി തരാന്‍ കഴിയൂ എന്ന് ചിന്തിച്ചു തുടങ്ങിയോ മലയാളിയും?


കല്പക വൃക്ഷത്താല്‍ അനുഗ്രഹീതമായ നമ്മുടെ ഈ കൊച്ചു കേരളത്തിലെ പുതിയ തലമുറയുടെ ദാഹശമനി "കോള"യാണ്. വിഷാംശം കലര്‍ന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മള്‍ ഇതു വാങ്ങി ഉപയോഗിക്കുന്നതും. അതെന്തിന് വേണ്ടിയാണെന്നു മാത്രം ചോദിക്കരുത്. കാരണം ശരീരത്തിനു ഗുണപ്രദമായ കരിക്കിന്‍ വെള്ളമോ പ്രകൃതി കനിഞ്ഞു നല്കിയ ഏതെങ്കിലും പാനീയമോ ആണ് നമുക്ക് കുടുതല്‍ ഇഷ്ടമെന്ന് പറഞ്ഞു പോയാല്‍ എന്താകും നമ്മുടെ "സ്റ്റാറ്റസ്" . അതുകൊണ്ട് ശരീരത്തിനു എന്ത് ദോഷം ചെയ്താലും കോള തന്നെയാണ് നമുക്കു ഇഷ്ടം. ഇങ്ങനെ കുത്തകമുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന നമ്മള്‍ കേര കര്‍ഷകരായ നമ്മുടെ സഹോദരന്മാരെ ആത്മഹത്യയുടെ കയറിന്‍ മുനമ്പിലെക്ക് ആണ് പറഞ്ഞു വിടുന്നതെന്ന് മറക്കാതിരിക്കുക. ഈ മുഷിഞ്ഞു നാറിയ പ്രകടനങ്ങളിലൂടെ നമ്മള്‍ അടിയറവയ്ക്കുന്നത് നമ്മുടെ അഭിമാനമാണ്. കല്പാന്ത കാലം മുന്‍പ് മുതല്‍ക്കേ നമ്മുടെ ശക്തിയും ഊര്‍ജവുമായ നമ്മുടെ അഭിമാനം. ഈ ഊര്‍ജ്ജത്തിനു മുന്‍പിലാണ് വിദേശിയര്‍ക്ക് പലപ്പോഴും മുട്ടു മടക്കേണ്ടി വന്നതെന്ന് ചിന്തിക്കാത്തത് എന്താണ് നമ്മള്‍? വിദേശിയരുടെ ശക്തിയുടെയും കാര്യശേഷിയുടേയും മുന്‍പില്‍ ഒന്നുമല്ലാത്ത നമ്മള്‍ അവരുടെ മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു ഞെളിഞ്ഞു നില്ക്കുന്നത് ഈ പൈതൃകത്തിനും സംസ്കാരത്തിനും മുകളിലാണെന്നു മറക്കരുത് നമ്മള്‍. മറന്നാല്‍ അവിടെ തുടങ്ങുകയായി നമ്മുടെ അധ:പ്പതനം.


ഇത്തരം മൂടുപടങ്ങള്‍ക്ക് പുറകില്‍ വ്യവസായ സാമ്രാജ്യം കേട്ടിപ്പടുക്കുന്ന ഒരു ശൃംഖല ഉണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസം കൊണ്ടു എന്താണ് പ്രയോജനം? നമ്മളില്‍ അടിമത്ത സംസ്കാരം കുത്തി നിറച്ചു അതിന്റെ പങ്കു പറ്റി തടിച്ചു വീര്‍ക്കുന്ന ഈ വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കഴിയാത്ത(അല്ലെങ്കില്‍ അങ്ങനെ നടിക്കുന്ന ) ഈ സാക്ഷര കേരളം ഇനിയെന്നാണ് അതിനുള്ള ആര്‍ജ്ജവം നേടിയെടുക്കുക?


സമയം വൈകിയിട്ടില്ല. അമ്മയെ ദൈവമായും നാടിനെ പെറ്റമ്മയായും ആരാധിക്കുന്ന നമുക്കു ആരുടെയും ഉച്ചിഷ്ഠം ആവശ്യമില്ല. ഇല്ലായ്മകളിലും അഭിമാനം പണയം വയ്ക്കാത്ത സിംഹത്തിന് ഉള്ള ധർമ്മം മതി നമുക്ക്. കഴുതപ്പുലിയുടെ ജന്മം നമുക്ക് വേണ്ട. സായിപ്പിന്റെ കൈകളിലേക്ക് തന്നെയാണ് നമ്മുടെ നാടിന്റെ പോക്കെന്നു തിരിച്ചറിയുക. ഈ വൈകിയ വേളയിലെങ്കിലും...

Tuesday, November 6, 2007

ഏകാന്തതയുടെ സഹയാത്രികര്‍


മാറുകയാണ്‌ നമ്മള്‍ കേരളീയര്‍. നമ്മുടെ ചിന്തകളും വാക്കുകളും ഒക്കെ മാറുകയാണ്. ഒന്നിനെ പറ്റിയും ആലോചിച്ചു വ്യാകുലപ്പെടാനോ പുനര്‍ചിന്തനം നടത്താനോ ഒന്നും നമുക്കു സമയമില്ലാതായിരിക്കുന്നു. എന്തിനൊക്കെയോ വേണ്ടി ഉള്ള പരക്കം പാച്ചിലില്‍ ആണ് നമ്മള്‍. ഈ വ്യഗ്രതയില്‍ ബന്ധങ്ങളുടെ വില പോലും നമ്മള്‍ മറക്കുന്നു. അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നു. നാട്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ ആണല്ലോ ഞാന്‍ ഉള്‍പ്പെടുന്ന ഈ പുതു തലമുറ...


ഈ തലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകം എന്താണെന്നു ചോദിച്ചാല്‍ "പരിഷ്കാര ഭ്രമം" ആണെന്നാകും ഉത്തരം. മുന്‍പ് വസ്ത്രങ്ങളിലും ആഡംബരങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പരിഷ്കാര ഭ്രാന്ത് ഇപ്പോള്‍ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പോറ്റി വളര്‍ത്തിയ അച്ഛനെയും അമ്മയെയും അവരുടെ ജീവിതത്തിന്റെ സായന്തനങ്ങളില്‍ വൃദ്ധ സദനങ്ങളുടെ ഇടനാഴിയിലേക്ക് തള്ളുന്നതില്‍ വരെ എത്തി നില്‍ക്കുന്നു നമ്മുടെ നൂതന ചിന്ത. അഭിമാനിക്കാം....തീര്‍ച്ചയായും അഭിമാനിക്കാം..ഓരോ മലയാളിക്കും.


മുത്തശ്ശി കഥകള്‍ നറുനിലാവുതെളിച്ച ഒരുപാട് സന്ധ്യകളുണ്ടായിരുന്നു മുൻപ് മലയാളിക്ക്‌. വളര്‍ച്ചയുടെ ഓരോ പടവിലും അച്ഛനേക്കാളും അമ്മയെക്കാളും കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന നിറ സാന്നിധ്യവും വീട്ടിലെ മുതിര്‍ന്നവരായിരുന്നു.കുട്ടികളുടെ ഏതുപ്രശ്നങ്ങളും ഒരു സുഹൃത്തിനോടെന്നപോലെ അവരുടെ മുത്തച്ഛനോടും മുത്തശ്ശിയൊടും തുറന്നു പറയുവാൻ കഴിഞ്ഞിരുന്നു. കാരണം ഏതു പ്രശ്നങ്ങളെയും സമചിത്തതയൊടെ നേരിടാനുള്ള അനുഭവ സമ്പത്ത് അവര്‍ക്കുണ്ടായിരുന്നു.വിശ്വാസപൂര്‍‌വ്വം ആശ്രയിക്കാവുന്ന വഴിവിളക്കുകളായിരുന്നു അവര്‍.


പക്ഷെ ഇന്നത്തെ തലമുറക്കു എല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഇപ്പൊള്‍ അവരുടെ നാവുകള്‍ക്ക‌്‌ മുത്തശ്ശി വിളമ്പിയ ഭക്ഷണത്തിന്റെ സ്വാദ് അറിയില്ല. മുടിയിഴകള്‍ക്കു ആ തലോടലിന്റെ ഊഷ്മളതയും അറിയില്ല.ആ വാത്സല്യം അവര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.നഷ്ടപ്പെട്ടു എന്നു പറയുന്നതിനേക്കാള്‍ നിഷേധിച്ചു എന്നു പറയുന്നതല്ലേ ശരി?


എന്തൊക്കെയോ വെട്ടിപ്പിടിക്കാനൊ കീഴടക്കാനൊ ഉള്ള വ്യഗ്രത ഓരൊ മലയാളിയേയും വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.ബന്ധങ്ങളുടെ വില തന്നെ നാം മറന്നു തുടങ്ങിയിരിക്കുന്നു.എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് നാം . ഈ ഇല്ലാത്ത മേനി നടിക്കാന്‍ നമ്മെ ആരാണ്‌ പഠിപ്പിച്ച് തന്നത്‌? ഈ പൊങ്ങച്ചത്തിന്റെ പ്രതീകങ്ങളായി നമ്മുടെ ഈ കൊച്ചു കേരളത്തിലും വൃദ്ധമന്ദിരങ്ങള്‍ ഉയരുകയാണ്.


ഒരു ജന്മം മുഴുവനും സ്വന്തം മക്കള്‍ക്കുവേണ്ടി ഉരുകി തീര്‍ന്ന മാതാപിതാക്കള്‍ അവരുടെ ജീവിതസായാഹ്നത്തില്‍ മക്കള്‍ക്ക് ബാദ്ധ്യതയാകുന്നു.ഒരു ജീവിതകാലം മുഴുവന്‍ അവര്‍ നല്കിയ സ്നേഹത്തിന്റെ ഒരംശം പോലും തിരികെ നല്കാനൊ അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചുകൊടുക്കാനോ എന്താണ്‌ നമുക്കു കഴിയാത്തത് ? എന്തൊക്കെയോ കാല്ക്കീഴിലാക്കാന്‍ വെറികൊണ്ട് നടക്കുന്ന നമുക്ക് ഈ വൃദ്ധനൊമ്പരങ്ങള്‍ കാണാന്‍ എവിടെയാണ്‌ സമയം? മക്കള്‍ പണിതുയര്‍ത്തിയ രമ്യഹര്‍മ്മ്യങ്ങളുടെ കാവല്‍നായ്‌ക്കളായൊ, അല്ലെങ്കില്‍ സ്നേഹിച്ചു വളര്‍ത്തിയ മക്കളാല്‍ അനാഥാലയങ്ങളുടെയും വൃദ്ധമന്ദിരങ്ങളുടെയും ഏകാന്ത ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു കേരളത്തിന്റെ നിര്‍ഭാഗ്യരായ മുതിര്‍ന്ന തലമുറ.


അവരുടെ സ്നേഹത്തിന്റെ ആഴവും അവരനുഭവിക്കുന്ന അവഗണനയുടെ വേദനയും മനസ്സിലാകണമെങ്കില്‍ നമുക്കും ആ അവസ്ഥ ഉണ്ടാകണം. ഉണ്ടാകും. കാരണം വിതയ്ക്കുന്നതേ നമ്മള്‍ കൊയ്യൂ. മാതാപിതാക്കളെ തുരുങ്കിലടച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്‌ ഇതൊക്കെ തന്നെയല്ലെ? നമ്മെ കണ്ടു പഠിക്കുന്ന തലമുറയില്‍ നിന്നും ഇതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പ്രതീക്ഷിക്കാനുള്ള എന്തു ധാർമ്മിക അവകാശമാണ് നമുക്കുള്ളത്‌? ഇല്ല. ഒന്നുമില്ല.


വിജയങ്ങള്‍ വെട്ടിപ്പിടിക്കുവാനുള്ള വ്യഗ്രതയില്‍ വൃദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടലിന്റെ വേദനയിലേക്കു തള്ളിവിടുന്നവര്‍ ഒന്നോർക്കുക... "വാര്‍ദ്ധക്യമാകുന്ന കരിമ്പടം ". കാലം അത്‌ നാളെ നിങ്ങളേയും പുതപ്പിക്കും.